Sunday 21 December 2014

എന്ത് പറ്റി നമ്മുടെ ആണുങ്ങള്‍ക്ക്?

നവംബറില്‍ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ പോകേണ്ടി വന്നു. ഫേസ് ബുക്കിലൂടെ മാത്രം പരിചയപ്പെട്ട ചില സുഹൃത്തുക്കള്‍ ഒരു രാവില്‍ വെടിവട്ടം പറയുവാന്‍ കൂടുകയും ചെയ്തു. കൊച്ചിയിലെ തന്നെ ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ആയിരുന്നു താമസം. കാര്യം ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ ആണെങ്കിലും ഈ ഹോട്ടലില്‍ ബാര്‍   ഇല്ല. സര്‍ക്കാറിന്റെ മദ്യ നിരോധനത്തിന്റെ ഭാഗമായി ഈ ഹോട്ടലില്‍ ഉണ്ടായിരുന്ന ബാര്‍ അടപ്പിക്കുകയോ, അതല്ലെങ്കില്‍ ഇവര്‍ അപേക്ഷിച്ച ബാറിനു അനുമതി കൊടുക്കാതിരിക്കുകയോ ചെയ്തതല്ല കാരണം. യു എ ഇ യില്‍ അനവധി ഹോട്ടലുകള്‍ ഉള്ള മലയാളികളുടെ ഈ ഹോട്ടലുകളില്‍ ഒരിടത്തും അവര്‍ മദ്യം വിളമ്പില്ല. മദ്യ വില്പന അവരുടെ നിഘണ്ടുവില്‍ ഇല്ല. എന്തായാലും സുഹൃത്തുക്കളോട് ഒന്നിച്ചു കൂടുവാനുള്ള മദ്യമൊക്കെ ഞാന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും വാങ്ങിയിരുന്നതിനാല്‍ ആര്‍ക്കും പട്ടിണി കിടക്കേണ്ടി വന്നില്ല.

പക്ഷെ എന്നെ ഞെട്ടിച്ച കാര്യങ്ങളില്‍ ഒന്ന്, കുടിയന്മാര്‍ എന്ന് കരുതിയ എന്റെ സുഹൃത്തുക്കള്‍ പലരും മുന്തിയ ഇനം മദ്യമായിട്ടു കൂടി ഒന്ന് സിപ് ചെയുവാന്‍ കൂടി മടിക്കുന്നു. സക്കാറിന്റെ മദ്യ നിരോധനത്തിന് അനുകൂലമായി മദ്യം കുടിക്കാതിരിക്കുന്നതല്ല, മറിച്ച് ട്രാഫിക്‌ നിയമങ്ങള്‍ പാലിക്കുവാനുള്ള വ്യഗ്രത ആയിരുന്നു അവരുടെ തീരുമാനത്തിന് പിന്നില്‍. മദ്യപിച്ചു വാഹനമോടിക്കുന്നത് തെറ്റാണ് എന്ന ബോധ്യം. കേരളത്തിലെ യുവ ജനങ്ങളില്‍ ഉണ്ടായ ഈ മാറ്റം തികച്ചും ആദരവുകള്‍ അര്‍ഹിക്കുന്നു. മദ്യം കണ്ടാല്‍ കമഴ്ന്നു വീണിരുന്ന മലയാളി യുവത ഉത്തരവാദിത്വ ബോധമുള്ളവരായിരിക്കുന്നു.

പക്ഷെ ഞങ്ങളുടെ കൂടിച്ചേരലില്‍  മദ്യപാനവും ചുംബന സമരവും നില്‍പ്പ് സമരവും ഒക്കെ ചര്‍ച്ചാ വിഷയം ആയി.എഴുപതുകള്‍ക്ക് ശേക്ഷം കേരളത്തിലെ യുവത തങ്ങളുടെ സ്വത്വത്തിനായി നടത്തിയ സാംസ്കാരിക വിപ്ലവം ആണ് ചുംബനസമരം. പഠിക്കുവാനുള്ള അവകാശത്തിനായി നടന്ന സമരങ്ങള്‍, മാറ് മറയ്ക്കാനായി നടത്തിയ സമരങ്ങള്‍, അയിത്തത്തിനെതിരായി നടന്ന സമരങ്ങള്‍, ക്ഷേത്ര പ്രവേശന സമരങ്ങള്‍ ഇവയ്ക്കൊക്കെ ശേക്ഷം ഇന്നിതാ വ്യക്തി സ്വാതന്ത്ര്യത്തിനായി യുവ ജനങ്ങള്‍ നടത്തിയ ഈ സമരവും ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. കൊച്ചിയില്‍ നടന്ന ഈ സമരത്തിന്‍റെ പ്രതിധ്വനികള്‍ ഇന്ത്യയുടെ മറ്റു  പട്ടണങ്ങളിലും കാമ്പസുകളിലും മുഴങ്ങുന്നു. 

ഭാരതത്തിലോഴികെ മറ്റെല്ലാ രാജ്യങ്ങളിലും അപരിചിതരായവര്‍ പോലും തമ്മില്‍ കണ്ടാല്‍, കെട്ടിപ്പിടിച്ചും ചുംബിച്ചും സ്നേഹ പ്രകടനങ്ങള്‍ നടത്തിയാണ് എതിരേല്‍ക്കുന്നത്. ദുബായില്‍ ഞാന്‍ മുന്നെ ജോലി ചെയ്തു കൊണ്ടിരുന്ന റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയില്‍ അവിടെ അറബ് രാജ്യങ്ങളിലും യൂറോപ്പില്‍ നിന്നും അനേകം സുന്ദരി സുന്ദരന്മാര്‍ ജോലി നോക്കിയിരുന്നു. ഞങ്ങളൊക്കെയും ദിവസവും പരസ്പരം ആലിംഗനം ചെയ്തായിരുന്നു സന്തോഷാവസരങ്ങള്‍ പങ്കുവച്ചിരുന്നത്.നമ്മുടെ നാട്ടിലാകട്ടെ ഭാര്യ ഭര്‍ത്താക്കന്മാര്‍, പ്രണയിനികള്‍, സഹോദരങ്ങള്‍, കുട്ടികള്‍ മാതാപിതാക്കള്‍ , ബന്ധുക്കള്‍ തുടങ്ങിയവര്‍ ഒക്കെ പോലും അന്യോന്യം ഒന്ന് ആലിംഗനം ചെയ്യാനോ ചുംബിക്കുവാനോ മടിക്കുന്നു. കൈകള്‍ ഒന്ന് കോര്‍ത്തു പൊതു നിരത്തിലൂടെ നടക്കുവാനോ, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുവാനോ, ഓരോ ചുംബനം കൈ മാറുവാനോ സാധിക്കാത്ത രീതിയില്‍ നമ്മുടെ നാട്ടിലെ സദാചാര ബോധം പൊതു സമൂഹത്തെ ഭയപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.

ചര്‍ച്ചക്കിടയില്‍ പുരോഗമനവാദിയായ ഒരു സുഹൃത്ത്‌ എന്നോടും ചോദിച്ചു ഒരു ചോദ്യം. പഠിക്കാനായി പോകുന്ന നിങ്ങളുടെ മകളോ, അല്ലെങ്കില്‍ നിങ്ങളുടെ ഭാര്യയോ ഇങ്ങനെ മറ്റൊരാളും ആയി ചുംബിക്കുന്നത് കണ്ടാല്‍ എന്താകും നിങ്ങളുടെ മാനസികാവസ്ഥ. ഇക്കാര്യത്തില്‍ എനിക്ക് ഒന്ന് മാത്രമേ അദേഹത്തോട് പറയുവാനുണ്ടായിരുന്നുള്ളൂ. ഇതൊക്കെയും ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യങ്ങള്‍ ആണ്, എന്റെ ഭാര്യക്കോ, മകള്‍ക്കോ ആരെ ചുംബിക്കണം എന്നുള്ളത് അവരുടെ മാത്രം സ്വാതന്ത്ര്യം, എനിക്കതില്‍ കൈ കടത്തുവാന്‍ യാതൊരു അവകാശവും ഇല്ല. ഞാന്‍ എന്‍റെ നയം പ്രഖ്യാപിച്ചപ്പോള്‍  എന്നെ അഭിനന്ദിക്കാന്‍ അദേഹം മറന്നില്ല എന്നതും എടുത്തു പറയുന്നു.

ഹോട്ടല്‍ ചെക്ക് ഔട്ട്‌ ചെയുവാന്‍ ആയി ഞാന്‍ കൌണ്ടറില്‍ ചെന്നപ്പോള്‍  നിറ പുഞ്ചിരിയോടെ സുന്ദരികളായ രണ്ടു മലയാളി പെണ്‍കുട്ടികള്‍. ഹോട്ടലിന്‍റെ താമസ സൌകര്യങ്ങള്‍ റേറ്റ് ചെയുവാന്‍ ആ കുട്ടികള്‍ ഒരു ഫോം പൂരിപ്പിക്കുവാന്‍  ചെയുവാന്‍ എന്നെ നിര്‍ബന്ധിപ്പിച്ചു.  ഫോം കിട്ടിയപ്പോഴേ ഞാന്‍ പറഞ്ഞു, കള്ളില്ല ഇവിടെ, അത് മാത്രം ആണ് ഈ ഹോട്ടലിന്‍റെ പോരായ്മ.

“മദ്യം വിഷമല്ലേ,” പുഞ്ചിരിച്ചുകൊണ്ട് ഒരു പെണ്‍കുട്ടി മൊഴിഞ്ഞു.

പിന്നെ എന്‍റെ ഊഴം ആയിരുന്നു. മദ്യത്തിന്‍റെ ഗുണഗണങ്ങള്‍ വിവരിച്ചു കൊണ്ട് ഞാന്‍ വികാരപരമായ പ്രസംഗം തന്നെ നടത്തി.വളരെ ശ്രദ്ധയോടെ കേട്ടിരുന്ന ആ കുട്ടികള്‍ ചോദിക്കുകയാണ്,

"എന്നിട്ടാണോ, ഞങ്ങള്‍ മദ്യം ഒന്ന് രുചിക്കുവാന്‍ തുടങ്ങുമ്പോഴേക്കു നിങ്ങള്‍ ആണുങ്ങള്‍ സദാചാര ഗുണ്ടകള്‍ ചമയുന്നത്. നല്ലത് ആണുങ്ങള്‍ക്ക് മാത്രമേ കഴിക്കാവൂ എന്നുണ്ടോ?"

ഞാന്‍ സ്തബ്ദനായി. നമ്മുടെ സ്ത്രീകള്‍ , പെണ്‍കുട്ടികള്‍ ഒക്കെ ആണുങ്ങളെക്കാള്‍ എത്രയോ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. വിപ്ലവത്തിന്റെ പൂക്കാലം ആണവരില്‍. പക്ഷെ പുരോഗമനം പ്രസംഗിച്ചു നടക്കുന്ന ആണുങ്ങള്‍, അവരില്‍ എന്നാണാവോ വിപ്ലവം വരിക.

ഫ്ലൈറ്റ് ലേറ്റ് ആണ്, ഡ്യൂട്ടി ഫ്രീയില്‍ ധാരാളം സമയം. കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള്‍, കപ്പിലെ  കാപ്പി വീണു ഇട്ടിരുന്ന ഷര്‍ട്ട്‌ വൃത്തികേടായി. എന്തായാലും ഡ്യൂട്ടി ഫ്രീയില്‍ കണ്ട ഒരു കിയോസ്കില്‍ കയറി ഒരു ഷര്‍ട്ട്‌ വാങ്ങാന്‍ തീരുമാനിച്ചു.

മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് ഒരു മലയാളി സുന്ദരി. ഷര്‍ട്ട്‌ വാങ്ങുന്നതിനിടയില്‍ ഞാങ്ങള്‍ ഒത്തിരി വര്‍ത്തമാനം പറഞ്ഞു. അതിനിടയില്‍ ചുംബന സമരവും കടന്നു വന്നു.

ആ കുട്ടി പറയുകയാണ്‌, ചുബന സമരത്തില്‍ പങ്കെടുക്കാന്‍ ആ കുട്ടിക്ക് വലിയ  ആഗ്രഹമായിരുന്നു. പക്ഷെ ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു പോലും, സമരത്തിനു പോകണമെങ്കില്‍ ആദ്യം ഡിവോഴ്സ് ചെയ്യണം പോലും.

ആ കുട്ടിയും പറയുകയാണ്‌, എന്തെ, ആണുങ്ങള്‍ കാലത്തെ കുറിച്ച് ബോധവാന്മാര്‍ ആകുന്നില്ല?

ഞാന്‍ ആ കുട്ടിയെയും മനസ്സാല്‍ നമിച്ചു, തിരിഞ്ഞു എന്നോട് തന്നെ ചോദിച്ചു, എന്ത് പറ്റി ഈ ആണുങ്ങള്‍ക്ക്?