Monday 24 August 2015

മേജറായ രൂപയും മൈനറായ യുവാനും

രൂപ മേജറായി, ഇനി അവള്‍ക്കു വോട്ടവകാശവും കല്യാണപ്രായവും ആയി. തിങ്കളാഴ്ച  രാവിലെ മുതല്‍ സോഷ്യല്‍ മീഡിയകളിള്‍ പ്രചരിച്ച തമാശ കാര്‍ട്ടൂണുകള്‍ യു എ ഇ നിവാസികളുടെത് ആയിരുന്നു.  ഒരു അറബ് എമിരേറ്റ്സ് ദിര്‍ഹം കൊടുത്താല്‍ പതിനെട്ടു  രൂപ ലഭിക്കുമെന്നായപ്പോള്‍ കടം മേടിച്ചും ലോണ്‍ എടുത്തും ക്രെഡിറ്റ്‌ കാര്‍ഡില്‍ നിന്ന് വലിച്ചും നാട്ടിലേക്ക് പണം ചവിട്ടുന്ന തിരക്കിലായിരുന്നു ഇന്ത്യക്കാര്‍ എന്നാണ് വാര്‍ത്ത. രൂപയെ കെട്ടിച്ചു വിടാനുള്ള സ്ത്രീധനം സ്വരൂപിക്കയായിരുന്നിരിക്കാം.

ഇന്ത്യന്‍ കറന്‍സി മാത്രമല്ല ഡോളറോ ഡോളറുമായി ബന്ധിച്ചിട്ടില്ലാത്തതുമായ  എല്ലാ കറന്‍സികളും താഴേക്കു നിപതിക്കുന്ന കാഴ്ച ആണ് തിങ്കളാഴ്ച ലോകം കണ്ടത്. . ലോകത്തിലെ എല്ലാ സ്റ്റോക്ക്‌ എക്സ്ചെഞ്ചുകളും നിലംപരിശായി.  തിങ്കളാഴ്ച  മാത്രം ഇന്ത്യന്‍  വിപണിക്ക് നഷ്ടപ്പെട്ടത്  ഏഴു  ലക്ഷം കോടി രൂപയാണ്.  എണ്ണ ഉത്പാദക രാജ്യങ്ങളുടെ സാമ്പത്തീക സ്ഥിതിയും കഴിഞ്ഞ ഒരു വര്‍ഷമായി പരുങ്ങലില്‍ ആണ്. എല്ലാ കഴിഞ്ഞ ഏഴു വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുന്നു. സ്വര്‍ണ്ണവും വെറും മഞ്ഞളിച്ചു നില്‍ക്കുന്ന ഒരു ലോഹം മാത്രമായി മാറുന്ന കാഴ്ചയും നമ്മള്‍ കണ്ടു കൊണ്ടിരിക്കയായിരുന്നു.

ലോകത്തിലെ വമ്പന്‍ സ്രാവായ ചൈനയുടെ സമ്പദ് ഘടനയിലുണ്ടായ മാന്ദ്യം ആണ് ലോക വിപണിയെ കഴിഞ്ഞ ഏഴു വര്‍ഷത്തിലെ ഏറ്റവും വലിയ തകര്‍ച്ചക്ക് കാരണമാക്കിയത്. കുറെ  നാള്‍ ആയി മാന്ദ്യത്തില്‍ ആയിരുന്ന ചൈന ആഗസ്റ്റ്‌ പതിനൊന്നിനു നടത്തിയ യുവാന്‍റെ മൂല്യശോക്ഷണത്തില്‍ നിന്നാണ് ഈ വലിയ തകര്‍ച്ച ലോകമെങ്ങും അരങ്ങേറിയത്.  ഒന്‍പതു ശതമാനമാണ് ചൈന വിപണിയിലെ ഇടിവെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍  തിങ്കളാഴ്ച  ആറു  ശതമാനത്തോളം തകര്‍ച്ച ആണ് നേരിട്ടത്. യൂറോപ്യന്‍ വിപണിയില്‍ നാലര ശതമാനവും തകര്‍ച്ച നേരിട്ടൂ .  അമേരിക്കന്‍ വിപണിയും ആറു ശതമാനം വരെ ഇടിഞ്ഞു വെങ്കിലും മൂന്നര ശതമാനം നഷ്ടത്തില്‍ ആണ്   വിപണി ക്ലോസ് ചെയ്തത്.

ലോകം വല്ലാത്തൊരു മാന്ദ്യത്തെ വരവേല്‍ക്കുകയാണ്. റഷ്യക്ക് എതിരെയുള്ള അമേരിക്കന്‍ ഉപരോധം മുതല്‍, രണ്ടായിരത്തി ഏഴിലെ കൊടിയ മാന്ദ്യത്തില്‍ നിന്ന് ഇനിയും കരകയറാത്ത യൂറോപ്പും ഗ്രീസ്, സ്പെയിന്‍ , ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ അധിക ചിലവിനാല്‍ നട്ടം തിരിയുകയായിരുന്നു. അമേരിക്ക തങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയതും ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാണ രാജ്യമായ ചൈനയുടെ അസംസ്കൃത വസ്തുക്കളുടെ ആവശ്യകതയും   ആണ് ഈ മാന്ദ്യത്തിനു കാരണം. ചുരുക്കി പറഞ്ഞാല്‍  അമേരിക്കയും ചൈനയും തമ്മില്‍ നടന്ന മുതലാളിത്ത മേധാവിത്വ മത്സരം ആണ് ഇപ്പോഴുണ്ടായ ഈ ദുസ്ഥിതിക്ക് കാരണം. 2007 അമേരിക്കന്‍ മാന്ദ്യത്തിനു കാരണക്കാര്‍ എന്ന് അമേരിക്ക ഇന്നും കരുതുന്ന ചൈനയ്ക്കു കൊടുത്ത തിരിച്ചടിയായി നിരീക്ഷകര്‍ ഇതിനെ കാണുന്നു.  

മോഡിയിലുള്ള അമിത വിശ്വാസത്തില്‍ ഇന്ത്യന്‍ വിപണി ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്  അത്യദ്ധ്വാനം ചെയേണ്ടി വന്നിരുന്നു. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഇന്ന് പലിശ നിരക്ക് കാല്‍ ശതമാനം കണ്ടു കുറച്ചതും ഇന്ന് ഇന്ത്യന്‍ വിപണിക്കും അമേരിക്കന്‍ വിപണിക്കും നേട്ടമായി. അതിനാല്‍  ഇന്ത്യന്‍ കറന്‍സി ഉള്‍പ്പെടെ ഇന്നലെ ഇടിഞ്ഞ കറന്‍സികളെല്ലാം ചെറിയ മുന്നേറ്റങ്ങള്‍ കാഴ്ച വയ്ക്കുകയും ചെയ്തു.    ചൈന ഒഴികെയുള്ള ലോക വിപണികള്‍ വീണ്ടും സജീവമാകുന്ന കാഴ്ചയാണ് ചൊവ്വാഴ്ച ലോകം ദര്‍ശിച്ചത്.

ആഗോള വിപണിയില്‍ എണ്ണ വില കൂടിയപ്പോഴും ഇന്ത്യയില്‍ വില കുറയ്ക്കാതെ കുത്തകകളെ സഹായിച്ചപ്പോള്‍ തന്നെ പെട്രോളിന്മേലുള്ള നികുതി കൂട്ടി അധികം ധനം സ്വരൂപിക്കുകയും അതുവഴി പണപ്പെരുപ്പം കുറയ്ക്കുവാന്‍ സഹായിച്ചതും കൊണ്ടാകാം സര്‍ക്കാര്‍ വിപണിയില്‍ കാര്യമായി ഇടപെടാതിരിക്കുന്നത്‌. ഈ ഒരു കാരണത്താല്‍ തന്നെ ഇന്ത്യക്ക് ഉടനൊന്നും പേടിക്കാന്‍ ഇല്ല. ഇന്ത്യയുടെ പക്കല്‍ 38000 കോടി ഡോളര്‍ കരുതലായുണ്ട്. ചൊവാഴ്ച റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റഴിക്കുകയും തദ്ദേശിയ ധനകാര്യ സ്ഥാപനങ്ങളെ കൊണ്ട് ഓഹരികള്‍ വാങ്ങിപ്പിക്കുകയും ചെയ്തു. ഈ സ്ഥിതി വരും ദിവസങ്ങളിലും തുടര്‍ന്നേക്കും.

യു എ ഇ ഉള്‍പ്പെടെ ഗള്‍ഫ് മേഖല വല്ലാത്ത സാമ്പത്തീക പ്രതിസന്ധിയില്‍ ആണ്. റഷ്യന്‍, ചൈനീസ്‌ വിനോദസഞ്ചാരികളുടെ വരവിലെ തളര്‍ച്ച സേവന മേഖലയെയും എണ്ണ വിപണിയിലെ കടുത്ത വിലയിടിവ് മറ്റെല്ലാ മേഖലകളെയും മാന്ദ്യത്തിലേക്ക് നയിക്കുകയാണ്.  റബര്‍ വിലയിടിവിനാല്‍ നട്ടം തിരിയുന്ന കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും ദുബായ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വിനിമയങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്. അനേകം പേര്‍ക്ക് ജോലി നഷ്ടപ്പെടുന്ന ഒരവസ്ഥ ഉണ്ടായിക്കൂടെന്നില്ല. പ്രവാസ സമൂഹം നെഞ്ചിടിപ്പിലാണ്.

നിത്യോപയോഗ സാധനങ്ങളായ ഉള്ളിയുടെയും തക്കാളിയുടെയും വിലകള്‍ മാനം മുട്ടെ നില്‍ക്കുകയാണ് ഇന്ത്യയില്‍. പെട്രോള്‍ വിലക്കുറവിനാല്‍   പണപ്പെരുപ്പം കുറഞ്ഞു നിന്ന അവസ്ഥയില്‍ നിന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പണപ്പെരുപ്പം വീണ്ടും  വര്‍ദ്ധിപ്പിക്കും എന്നാണു നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സര്‍ക്കാറിന്റെ ക്രിയാത്മക ഇടപെടല്‍ ഉറ്റു നോക്കുകയാണ് നിക്ഷേപക വൃന്ദം .

Saturday 22 August 2015

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി


സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയാണ് ഇത്തവണ നാട്ടില്‍ പോയി വന്നപ്പോള്‍ വാങ്ങിയ പുസ്തകങ്ങളില്‍ ഒരെണ്ണം. ആദ്യംവായിച്ചതും അത് തന്നെ. മലയാളിയുടെ ഗള്‍ഫ് പ്രണയത്തിനു മുന്നേയുള്ള ആവാസ കേന്ദ്രമായിരുന്ന കൊളംബും ലങ്കയും ഗള്‍ഫ് പണത്തില്‍ ഓര്‍മ പോലും അല്ലാതെ മാറിയപ്പോള്‍ ടിഡി രാമകൃഷ്ണന്‍ ചരിത്രവും മിത്തും രാഷ്ട്രീയവും ദേശിയതയും ചേര്‍ത്തിണക്കി മനോഹരമായൊരു വായനയിലൂടെ ലങ്കയെ നമുക്ക് തിരികെ നല്‍കിയിരിക്കയാണ്.
ഈ പുസ്തകവും ആയി ഫ്ലൈറ്റില്‍ ഇരിക്കുമ്പോഴാണ് @കെ എം ജയഹരി മലയാളനാട് വാരികയില്‍ എഴുതിയ ആദ്യാക്ഷരമാണ് ആല്‍ഫ (http://malayalanatu.com/comp…/…/item/200-2015-07-31-16-00-04) എന്ന ലേഖനം വായിക്കുന്നത്. വിഷയം സദാചാരം ആയിരുന്നെങ്കിലും ആല്‍ഫ എന്ന നോവലിന് ഇക്കാലയളവില്‍ എഴുതപ്പെട്ട ഒരു പഠനമായിട്ടാണ് വായനയില്‍ തെളിഞ്ഞുവന്നത്.
. ഫ്രാന്‍സിസ് ഇട്ടിക്കോരയാകട്ടെ മലയാളക്കര ഒന്നടങ്കംഏറ്റെടുത്ത ഒരു മായാ പ്രപഞ്ചം തന്നെ വായനക്കാരുടെ മുന്നില്‍ സൃഷ്‌ടിച്ച നോവല്‍ ആണ്. വിവാദങ്ങളും വിമര്‍ശനങ്ങളും അതിലേറെസ്വീകാര്യതയും ഏറ്റുവാങ്ങിയ ഇട്ടിക്കോരക്ക് ശേക്ഷം എഴുതിയ കൃതിയെന്ന നിലയ്ക്ക് വളരെ ആകാംഷയോടെ ആണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി വായനക്കാര്‍ ഏറ്റു വാങ്ങിയത്. പ്രമേയവും ആഖ്യാനവും ഇട്ടിക്കോരയില്‍ നിന്ന് തുലോം വ്യത്യസ്തമാണ് എന്ന് നോവലിസ്റ്റ് ആവര്‍ത്തിക്കുമ്പോള്‍ പോലും നോവലിന്‍റെ ശൈലിയില്‍ ഇട്ടിക്കോര ഒളിഞ്ഞു നോക്കുന്നത് വായനക്കാര്‍ക്ക് കാണാം.
. ജാഫ്ന മെഡിക്കല്‍ കോളജിലെ ഡോക്ടറായിരുന്ന രജനി തിരണഗാമ എന്ന മനുഷ്യാവകാശ പ്രവര്‍ത്തക 1989ല്‍ ശ്രീലങ്കയില്‍ വധിക്കപ്പെട്ടു.. എല്‍.ടി.ടി.ഇയോട് അനുഭാവമുണ്ടായിരുന്ന അവര്‍ പുലികളുടെയും സിംഹള പട്ടാളത്തിന്‍െറയും മനുഷ്യാവകാശ ധ്വംസനങ്ങളെ നിശിതമായി വിമര്‍ശിച്ചതിന്‍െറ ഫലമായിട്ടാണ് അവര്‍ വധിക്കപ്പെടുന്നത്. ആരാണ് രജനി തിരണഗാമയെ വധിച്ചത് എന്നത് ഇപ്പോഴും വളരെ ദുരൂഹമാണ്. മനുഷ്യാവകാശ പ്രവര്‍ത്തകയായ രജനി തിരണഗാമയെയും വീരപരിവേഷമുള്ള സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന മിസ്റ്റിക്കല്‍ കഥാപാത്രത്തെയും സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു ഞാണിന്‍മേല്‍ കളിയില്‍ ഭൂതവും വര്‍ത്തമാനവും ഭാവനയില്‍ ചാലിക്കുകയായിരുന്നു നോവലിസ്റ്റ് എന്നു വേണം കരുതാന്‍. ആധുനിക സാങ്കേതിക വിദ്യയും പ്രണയമില്ലാത്ത രതിയും യാഥാര്‍ത്ഥ്യങ്ങള്‍ക്കും മിത്തുകള്‍ക്കുമിടയില്‍ പലയാവര്‍ത്തി ഉരുവിടുന്നത് വായനക്കാര്‍ക്ക് അരോചകമാകുന്നു എന്ന് വേണം പറയാന്‍.
ചരിത്രവും വര്‍ത്തമാനവും ഒന്നുപോലെ ഹിംസകളുടെ നാടാണെന്നാണ് ശ്രീലങ്കന്‍ ചരിത്രം പറഞ്ഞു തരുന്നത്. പോരാട്ടങ്ങളുടെ ചിത്രമാണ്, ചരിത്രമാണ് ഈ നോവല്‍. സിംഹള പാണ്ഡ്യ ചേര ചോള യുദ്ധങ്ങള്‍ തുടങ്ങി തമിഴ് - സിംഹള വംശീയ പോരാട്ടങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല ഇതിലെ യുദ്ധങ്ങള്‍ . മഹീന്ദ്ര രാജപക്സെയുടെ കാലത്ത് ചൈനയുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടുപോയ ലങ്കയില്‍ പിടിമുറുക്കാന്‍ തത്രപ്പെടുന്ന അമേരിക്കന്‍ സി ഐ എ യെ തുറന്നു കാണിച്ചും ഇന്ത്യന്‍ താല്പര്യങ്ങളെയും അസഹിഷ്ണതെയെയും പറയാതെ തൊട്ടു കാണിച്ചും ഈ നോവല്‍ ഒടുവില്‍ ഫാസിസത്തിനും സര്‍ക്കാരിനുമെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ഭാവിയില്‍ ജനാതിപത്യവിരുദ്ധതക്ക് സ്ഥാനമില്ല എന്ന് ഓര്‍മപ്പെടുത്തുന്നു.
യുദ്ധങ്ങള്‍ എന്നും സ്ത്രീകള്‍ക്ക് എതിരാണ്. യുദ്ധങ്ങളും പ്രഷോഭങ്ങളും പോരാട്ടങ്ങളും എല്ലാം മുന്‍നിരയില്‍ സ്ത്രീകള്‍ ഇല്ലെങ്കില്‍ പോലും യുദ്ധ കെടുതികള്‍ അനുഭവിക്കുന്നത് അവരാണ്. ക്രൂരമായ ബലാത്സംഗം, പട്ടിണി, കൊടുംപീഡനങ്ങള്‍ ഇവയെല്ലാം വിധിക്കപ്പെട്ടത് സ്ത്രീകള്‍ക്കാണ്. രജനിയും സുഗന്ധിയും മാത്രമല്ല ഈ നോവലിലെ സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം വിധിക്ക് മുന്നില്‍ തോല്‍ക്കുന്നതിനു കാരണവും വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും യുദ്ധത്തിന്‍െറ മനുഷ്യത്വരഹിതമായ വെല്ലുവിളികളെ നേരിടാന്‍ കഴിയാത്തത് കൊണ്ട്. മാത്രമാണ്. സ്ത്രീകള്‍ക്കെതിരായ എല്ലാവിധ അക്രമങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനത്തിനും എതിരെ ഈ നോവല്‍ ശക്തമായ സന്ദേശം നല്‍കുന്നുണ്ട് എന്നതാണ് ഈ തോല്‍വിയിലും പ്രചോദനം നല്‍കുന്നത്.
മിത്തോളജിക്കലായി, രാഷ്ട്രീയപരമായി, വംശീയമായി, സാംസ്കാരികമായി വളരെ സങ്കീര്‍ണമായ ഒരു രാജ്യമാണ് ശ്രീലങ്ക. അത് കൊണ്ടാകാം നോവലിസ്റ്റ് പ്രമേയത്തില്‍ രാഷ്ട്രീയവും മിത്തും വംശീയതയും പോരാട്ടങ്ങളും കൊണ്ട് നോവലിനേയും സങ്കീര്‍ണ്ണമാക്കിയത്.
സിഗിരിയ വിവരണം ഇന്നും ലോകത്തിന്‍റെ പല ഭാഗത്തും ഉന്നത ശ്രേണിയില്‍ നടക്കുന്ന കച്ചവടങ്ങളുടെയും കാപട്യങ്ങളുടെയും ചതിയുടെയും കൂട്ടിക്കൊടുപ്പിന്റെയും വ്യഭിചാരത്തിന്‍റെയും ലോബിയിങ്ങിന്റെയും യാഥാര്‍ത്ഥ്യം വിളിച്ചു പറയുകയാണ്‌.
ചരിത്രമേത്, മിത്തേത്, യാഥാര്‍ഥ്യമേത്, ഭാവനയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധത്തില്‍ ഒരു സംഭ്രമം വായനക്കാരനുണ്ടാക്കുകയാണ് ഈ നോവലിലൂടെ. ഫ്രാന്‍സിസ് ഇട്ടിക്കോരയിലും ഇതേ ശൈലി തന്നെയാണ് കഥാകാരന്‍ ഉപയോഗിച്ചത്. ചില അവസരങ്ങളില്‍ പത്ര റിപ്പോര്‍ട്ടുകള്‍ പോലെ ആഖ്യാനം വഴിമറന്നു പോയോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.
ഈഴത്തിനോടോ മറ്റേതെങ്കിലും പോരാട്ടങ്ങളോടോ ഒരു പ്രതിപത്തിയും ഇല്ല എന്ന് പറയുമ്പോള്‍ കൂടി തമിഴ് വംശീയതക്ക് പിന്തുണ നല്‍കുന്ന ഒരു ശൈലി സ്വീകരിച്ചിരിക്കുന്നത് ഈ നോവലിന്‍റെ തമിഴ് പരിഭാഷയ്ക്ക് കിട്ടാനിടയുള്ള സ്വീകാര്യതക്ക് വേണ്ടിയിട്ടാകണം. ഇത് പറയാന്‍ കാരണം ഇട്ടിക്കോര എഴുതുമ്പോള്‍ നോവലിസ്റ്റ് ആ നോവലിന്‍റെ കച്ചവട സാധ്യത പരിഗണിച്ചിരുന്നില്ല എന്ന് പ്രസ്താവിച്ചത് ശ്രദ്ധയില്‍ പെട്ടത്കൊണ്ടാണ്.